Sunday, March 23, 2008

അസ്ഥിത്തറ..കവിത 6

ആരു നീ എന്‍ ആത്മാവിനെ കാര്‍ന്നു തിന്നുന്നൊരീ രൂക്ഷമാം കാറ്റിന്റെ മൂകസാക്ഷിത്വത്തില്‍ അലറിയെന്‍ മനം
എവിടെ മറഞ്ഞിരുന്നു കൊണ്ടെന്നോ മറന്നകന്ന വാക്കുകള്‍ ഗൂഢമായി അസ്ത്രങ്ങള്‍ തൊടുത്തുവോ നിന്‍ കാതില്‍ വീണ്ടും?
ഞെട്ടി എണീറ്റു ഞാന്‍ രാത്രിതന്‍ മൂകതയില്‍ കാളസര്‍പ്പം കണക്കെയെന്‍ കാലുകളില്‍ ചുഴിഞ്ഞു കയറുന്ന തണുപ്പിന്റെ നീറ്റലില്‍
വീണ്ടുമാ സ്വപ്നത്തെ ഓര്‍ത്തെടുക്കുവാന്‍ ഭീതി പൂണ്ടു നിശ്ചലനായി കിടക്കവേ;
തോര്‍ന്നകന്ന മഴയുടെ ബാക്കി പത്രം പോലെവിടെയോ ഇറ്റിറ്റ്‌ വീഴുന്ന ജലകണിക തന്‍ ശബ്ദത്തെ ശ്രവിച്ചു ഞാന്‍ തെല്ലു നേരം

പലവട്ടം ഇമവെട്ടും നേരമതൊന്നിലെപ്പൊഴെക്കയോ മനസ്സിന്റെ അകത്തട്ടില്‍ മൂകമായി ഉറങ്ങുന്ന ഭീതിയെന്തു?
നാളേറെയായി നിശയുടെ ഏഴാം യാമത്തില്‍ പതിവു പോല്‍ തൊണ്ട വരണ്ടിരിക്കുന്നിപ്പൊഴും
പിടയുന്ന വേദന തൊട്ടറിയുവാന്‍ കഴിയുന്നുണ്ടെന്‍ കരങ്ങള്‍ക്കു ബലക്ഷയം മെല്ലെ തോന്നി തുടങ്ങിയോ?
സിരകളില്‍ നുരയുന്ന ഭിതിതന്‍ പ്രവാഹത്തിലെന്‍ ഹൃത്തിന്റെ സ്പന്ദനം നിലയ്ക്കുവാന്‍ വെംബുന്നു
പലമുറി നിദ്ര തന്‍ സ്വര്‍ഗത്തെ പ്രാപിക്കുവാന്‍ നയനങ്ങളയച്ച രോദനം പകുതി ദൂരത്തെവിടേയോ എരിഞ്ഞമര്‍ന്നു വീണ്ടും...

നേരം പുലരുവോളം ചിന്തകള്‍ മുഴുവനും നേരറിയുവാനായി അലഞ്ഞലസമായി കുഴഞ്ഞു വീണു
രാത്രിതന്‍ അവസാന യാമവും പൊഴിഞ്ഞു പോയി എങ്കിലും ഇനിയും അന്ധകാരത്തിലെവിടെയോ തപമാണെന്‍ മനം...
ദിഗന്ധങ്ങള്‍ പൊട്ടുമാറലറി വിളിച്ചു കൊണ്ട്‌ കലികയറി കോമരമാടും ചണ്ടാലക്കൂട്ടം
ചികഞ്ഞിട്ടും;കുഴിഞ്ഞിട്ടും കണ്ടുകിട്ടാത്തൊരാ സത്യമിതാ ഒരു കാള കൂഢ വിശമായെന്‍ തൊണ്ടയില്‍ കുരുങ്ങുന്നു
ഛിദ്ര ശക്തികളെവിടെയോ ഇരിന്നുകൊണ്ടെന്‍ നേരെ അഴിച്ചു വിട്ടൊരാ ചാത്തന്റെ ചിലംബലും ചീവീടിന്‍ ചീറ്റലും

കരളിന്റെ നീറ്റലില്‍ കരുണപൂണ്ടെന്നോണം കരയുന്ന കണ്ണിലേക്കെപ്പൊഴോ നിദ്ര തന്‍ വള്ളം കരയ്ക്കടുപ്പിച്ചു
കാടുകള്‍;മേടുകള്‍ താണ്ടി മുള്ളുകള്‍ ചവിട്ടിയരച്ചു പോം പാതയില്‍ എന്‍ യാത്രയെ ഓര്‍മിക്കുവാന്‍ നിണമതു പൊടിയുന്നുവോ?
ഏതോ ശക്തിയാല്‍ മുന്നോട്ട്‌ പാഞ്ഞു പോകുംബോഴും വ്യക്തമായി കേള്‍ക്കാമെന്‍ ഹൃദയത്തിന്‍ തുടിപ്പില്‍ ആ നിലവിളി
കൂറ്റനാം മതില്‍ കെട്ടിനകത്തെത്തി ഞാന്‍ നില്‍ക്കവേ മാന്ദ്രിക ശക്തിയാല്‍ എന്‍ പാദങ്ങള്‍ മുന്നോട്ടു തനിയേ ചലിക്കവേ
ചുടു രക്തത്തിന്‍ ഗന്ധം തളം കെട്ടി നില്‍ക്കുമീ മണ്ണേതോ രണഭൂമി പോല്‍ തോന്നിയെന്‍ സ്വപ്നത്തിലപ്പോഴും

പാദങ്ങള്‍ നയിക്കുന്ന വഴികളിലൂടൊരുപാടു ദൂരം നടന്നു ഞാന്‍ നീങ്ങവേ
ഉള്ളിലെ ഭീതി മാറി തുടങ്ങിയോ അതോ മരവിച്ചു പോയുവോ ഞാന്‍ എന്ന സര്‍വ്വം
എന്റെ ഗുരുവിന്റെ അസ്ഥിത്തറയ്ക്കു മുന്നിലായി നില്‍പ്പു ഞാന്‍ മനസ്സിന്റെ ഭാരം പാടെ ഉപേക്ഷിച്ചു
അവസാന തുള്ളി ദാഹജലമെന്‍ കൈകള്‍ കൊണ്ടിറ്റു വാങ്ങി കുടിക്കുവാന്‍ മോഹിച്ച വേളയില്‍; കാതങ്ങള്‍ ദൂരെവിടെയോ സപ്രമഞ്ജത്തിന്‍ സൗഖ്യത്തില്‍ ഞാന്‍ മുഴുകി കിടന്നു പോയി..
നടുക്കത്തോടിമകള്‍ തുറന്നു ഞാന്‍ നോക്കി തെല്ലു നേരം; സ്വപ്നത്തില്‍ കേട്ടതെന്‍ ഗുരുവിന്റെ രോദനം;
കാണ്‍പതോ അസ്ഥിത്തറയും...

ഗുരുവിനെ തേടി...കവിത 5

കൂരിരുള്‍ ചിമിഴിന്റെ നേര്‍ത്ത കരാങ്കുലീയം
പിന്നെയും മൂടിയെന്‍ കനവിന്റെ മഞ്ചം
ഒരുപാടു കാലം കഴിഞ്ഞിരിക്കുന്നൊരു
പാപത്തിന്‍ പങ്കു വാങ്ങി തിമിര്‍ക്കുവാന്‍
കാലാള്‍പ്പടയുടെ സൈന്യം കണക്കെ കാവലിനായി
വന്നൊരെന്‍ കിനാവിനെ അലട്ടവെ
പച്ച പുതപ്പിച്ചൊരെന്‍ ആത്മാവിന്‍ രോദനം
അലമുറി കൂട്ടുവാന്‍ തുടങ്ങുന്ന വേളയില്‍
തച്ചന്റെ കൈകളാല്‍ വീണൊരാ ഉളിയുടെ കോണില്‍
എവിടെയോ ചുടു രക്ത്ത്തിന്‍ കണിക ബാക്കി നില്‍ക്കുന്നു ഇപ്പോഴും...

കാലം മറയ്ക്കുന്ന മുറിവുകള്‍ മറക്കുവാന്‍
ഗിരി ശ്രിന്‍ക്ഖങ്ങള്‍ താണ്ടി ഞാന്‍ ഉയരങ്ങള്‍ കയറവേ
നിഴലാട്ടം കണക്കയെന്‍ പാതയോരത്തില്‍ നില്‍ക്കുന്ന
അവ്യക്തമാം രൂപത്തോടാരാഞ്ഞു ഞാന്‍ നിസ്വനം

"മുന്നോക്കം പോകുവാന്‍ വഴികളവ രണ്ടുണ്ട്‌ പൈതലേ
ചൊല്ലു നീ മടിക്കാതെ; ഇതില്‍ ഏതാണെന്‍
ഗുരു സന്നിധിയിലേക്കുള്ള മാര്‍ഗം"

മിന്നാ മിനുങ്ങിന്റെ നേര്‍ത്ത വെളിച്ചത്തില്‍
മിണ്ടാതെ നില്‍ക്കുന്ന ബാലനെ കണ്ടാകാം
കിളികളും വാ പൊത്തി; കാറ്റും നിലച്ചു.
അധികമാരും നടക്കാത്ത പാതയെ വെടിഞ്ഞവന്‍
ഇടത്തോട്ടു പോകുവാന്‍ മുദ്രയാല്‍ കാട്ടി
ഏതോ കിനാവിന്റെ മാസ്മര ശക്തിയില്‍
എല്ലാം മറന്നു ഞാന്‍ മുന്നോട്ട്‌ നീങ്ങവേ
പുഷ്പങ്ങളില്‍ തീര്‍ത്ത പരവതാനിയില്‍ എന്‍
പാദങ്ങള്‍ പുണരുന്ന നൈര്‍മല്യ സൗഖ്യം

ക്ലേഷങ്ങള്‍ എല്ലാം ഞൊടിയിടയില്‍ മറന്നു കൊണ്ടെങ്ങോ
തെളിക്കുന്ന വീഥിയില്‍ കൂടൊരുപാടു കാതങ്ങള്‍ പിന്നിട്ട രാത്രിയില്‍;
ക്ഷീണത്തിന്‍ കണിക തെല്ലുമില്ലെങ്കിലും
ഇടനെഞ്ചില്‍ എവിടെയോ അവ്യക്തമാം ഭീതി ജനിച്ചിരിക്കുന്നിപ്പൊഴാ
തണല്‍ മരം കണക്കേ വളര്‍ന്നു,പൂത്തു,കാച്ചു
നില്‍ക്കുന്നൊരാ പടുമരത്തിന്‍ ചോട്ടിള്‍ ഞാന്‍ നിന്നു തെല്ലു നേരം
കൈയ്യെത്തും ദൂരത്തതാ തുടുത്ത മാംബഴം പോലൊരു
ഫലം കൈ കൊട്ടി എന്റെ നേര്‍ വിരുന്നുണ്ണാന്‍ എന്ന പോല്‍

കാണുന്നതെല്ലാം ആനന്ദ ദായകം;കേള്‍ക്കുന്നതെല്ലാം ശ്രുതി താളവൃന്ദം
എങ്ങനെ വര്‍ണിപ്പു ഞാന്‍ അനുഭവിച്ചറിഞ്ഞൊരാ
സൗഖ്യത്തിന്‍ പരമ രസാനുഭാവകം
അരുതരുത്‌ എന്നൊരശരീരി കാതില്‍ മുഴങ്ങവേ
ചുറ്റും മിഴി പൂണ്ടു നോക്കി ഞാന്‍ അരനാഴിക നേരം
മറ്റാരുമല്ല അതെന്‍ മിഥ്യയെന്നു സ്വയം ചിന്തിച്ചാ
സ്വപ്ന സാമ്രാജ്യ ലോകത്തെ അധിപനായി നിലകൊണ്ടു

കരിയിലകള്‍ ഇടറുമാര്‍ ശബ്ദത്തെ ശ്രവിച്ചു ഞാന്‍
തത്ക്ഷണം പിന്നോക്കം ഞെട്ടി തിരിയവേ
വഴിയോരത്തിലെ വഴികാട്ടിയാം പൈതലെന്‍ തൊട്ടു
പിന്നാലെ നില്‍ക്കുന്ന കാഴ്ച്ചയെന്‍
മറഞ്ഞിരുന്നൊരാ ഭീതിയെ വിളിച്ചുണര്‍ത്തി അപ്പോഴാ

"ഞാനാണു നിന്‍ തുണ സന്തത സഹചാരി;
കാര്യകര്‍മ്മി;എന്‍ ചിന്തകള്‍ നിന്നുടെ വാക്കുകള്‍;
എന്‍ ചലനങ്ങള്‍ നിന്നുടെ വാക്കുകള്‍;
എന്‍ ചലനങ്ങള്‍ നിന്നുടെ കര്‍മ്മങ്ങള്‍
കാണുന്നു ലോകം നീ എന്‍ കണ്‍കള്‍ കൊണ്ടു
കേള്‍ക്കുന്നു പാപം നീ എന്‍ കാതു കൊണ്ടു
അഹം എന്ന ഭാവത്തെ ഉയര്‍ത്തി പിടിപ്പു ഞാന്‍
അധികാരമാണെന്റെ പാന പാത്രം;
എന്നില്‍ നീ കാണുന്നു നിന്നെ തന്നെ; ഞാനാണു മിഥ്യ"

പൈതലിന്‍ വാക്കുകള്‍ ശീത്ക്കാരമെന്ന പോല്‍
കാതോര്‍ത്തു കേട്ടു ഞാന്‍ നടുങ്ങി നിന്നു
എന്‍ അന്തരാത്മാവിനെ കാര്‍ന്നു തിന്നുന്നൊരാ മിഥ്യ
എന്നു പേരുള്ള പൈതലെ നോക്കി ഞാന്‍
രണാങ്കണത്തില്‍ വിജയശ്രീലാളിതനായി പരബ്രഹ്മം
കണക്കയെന്‍ മുന്നില്‍ നില കൊണ്ടൊരാ
അസുരനെ തിരിച്ചറിയുവാന്‍ വൈകിയതെന്തു?

ഇടനെഞ്ചിലെ സ്വരം തെല്ലുമില്ലാതെയായി
എന്‍ കരങ്ങള്‍ക്കു ബലവും ക്ഷണികമെന്നോണമായി
പുഷ്പങ്ങള്‍ വിരിച്ച പരവതാനിയില്‍
മുള്ളുകള്‍ മെല്ലെ പൊന്തി തുടങ്ങിയോ?
പടുക്കൂറ്റന്‍ വൃക്ഷത്തിന്‍ ശാഖയില്‍ തൂങ്ങുമാ
പഴമതു കരിങ്കല്ലു കട്ടയായി മാറി കഴിഞ്ഞുവോ?
ശാപത്തിന്‍ വാക്കുകള്‍;തേങ്ങലിന്‍ രോദനം മാത്രം
പ്രതിധ്വനിക്കുന്നിപ്പൊഴെന്‍ കര്‍ണത്തില്‍ നിരന്തരം

പാതകള്‍ രണ്ടുണ്ടായിരുന്നു എനിക്കന്നു മുന്നിലായി
തിന്മകള്‍ നിറഞ്ഞൊരെന്‍ മനസ്സിന്റെ മിഥ്യയാല്‍
പാപത്തിന്‍ വഴിയിലൂടായിരുന്നെന്‍ പ്രവാസം
സത്യത്തെ പാടെ ഉപേക്ഷിച്ചു; ഹോമിച്ചു;
ആ ദിശയിലോട്ടൊരിക്കല്‍ പോലും നേത്രങ്ങള്‍ കടാക്ഷിച്ചില്ല
എങ്കിലും എന്‍ ഇടനെഞ്ചില്‍ സത്യത്തിന്‍ ധ്വനി
മുഴങ്ങുന്നതറിഞ്ഞിട്ടും സത്യത്തെ മിഥ്യ എന്നു കരുതി ഞാന്‍ മുന്നോക്കം പാഞ്ഞു പോയി

ആയിരം കാതം മുന്നൊട്ട്‌ വന്നു പോയി;ഇനി ആകുമോ
ആദ്യം മുതല്‍ ഒന്നൂടെ തുടങ്ങുവാന്‍?
കരുത്തുണ്ടു;മനസ്സുണ്ടു;കരളിന്റെ തുടിപ്പുണ്ടു
അര്‍ധമായി നശിച്ചൊരെന്‍ മനസ്സിന്റെ നന്മയ്ക്കു

പിന്‍ തിരിഞ്ഞോടി ഞാന്‍ മിഥ്യ തന്‍ രാജധാനിയില്‍ നിന്നും
മുള്ളുകള്‍ തുളയ്ക്കുമെന്‍ പാദങ്ങള്‍ രണ്ടും
നിണമയമായി കുതിര്‍ന്നു പോയി
ബന്ധിച്ച ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടാ ഇരുളിന്റെ ലോകത്തെ വിട്ടു ഞാന്‍ കുതിക്കവേ..
അങ്ങു ദൂരെ നിന്നൊരു തരി വെളിച്ചത്തിന്‍ പ്രഭ
എന്നെയും കാത്ത്‌ കൊണ്ടെരിയുന്നതു പോലെ
കാണുകയില്ല ഞാന്‍ ഇനിയും രണ ഭൂമി
കേള്‍ക്കുകയില്ല ഞാന്‍ ഇനിയും ശാപത്തിന്‍ പൈശാച വാക്കുകള്‍
രണ്ടു കൈകളും നീട്ടിയാ വെളിച്ചത്തെ വണങ്ങവെ

ഒടുവിലെന്‍ ഗുരുവിന്റെ സന്നിധിയിലെത്തി ഞാന്‍ നില്‍ക്കവേ
ആരാണെന്‍ ഗുരുവെന്നറിയു നീ സോദരാ
ഈശന്റെ നാമത്താല്‍ വളരുന്ന സത്യം!!!

Tuesday, February 5, 2008

ഞാന്‍ എന്ന സത്യം മായവേ... കവിത 4

വറ്റിയ സ്നേഹത്തിന്‍ വറ്റാത്ത ഉറവയും തേടി ഞാന്‍ അലയവേ
ഏകനായ്‌ കഴിഞ്ഞൊരെന്‍ ആത്മാവിന്‍ രോദനം പ്രതിധ്വനിക്കുന്നിപ്പൊഴും
ആശിക്കുനില്ല ഞാന്‍ ഇനിയും വേളിച്ചം;മോഹിക്കുന്നില്ല ഞാന്‍ വീണ്ടുമൊരുദയം
എന്തിനെന്നറിയാത്ത യാത്രയിലെന്‍ മനം കവര്‍ന്നു തിന്നുന്നൊരീ പാതകള്‍ സത്യം!!!

സ്വപ്നങ്ങളില്ലിനിയും ഉയര്‍ത്തെഴുന്നെല്‍ക്കുവാന്‍;നഷ്ടങ്ങള്‍ തന്നൊരീ ലോകത്തൊളമെത്തുവാന്
‍ശൂന്യത കൊണ്ടെന്റെ ചിന്തകള്‍ മറയ്ക്കുന്നു;ചെറുപുഞ്ചിരി കൊണ്ടെന്റെ മനസ്സിനെ വിലക്കുന്നു
കരയാത്ത കണ്ണുകള്‍ ആത്മാവിനുണ്ടെങ്കില്‍;ആശിച്ചു പോകുന്നു ഇന്നു ഞാന്‍ നിസ്വനം
ചിരിക്കുന്ന ചുണ്ടുകള്‍ മനസ്സിനുണ്ടെങ്കില്‍;കാലം മറയ്ക്കാത്ത മുറിവുകല്‍ അലിഞ്ഞിടും

പാടാത്ത പാട്ടുകള്‍;കേള്‍ക്കാത്ത വരികള്‍; ശൂന്യതയില്‍ അലിഞ്ഞു ചേരുന്നൊരീ വേളയില്
‍ആരൊരുമറിയാത്ത ഞാന്‍ എന്ന സത്യം;ആരൊരുമറിയാതെ മറഞ്ഞിരിക്കുന്നെവിടെയോ

വിടരാത്ത മൊട്ടിലും വിരിയാത്ത പൂവിലും;സുഗന്ധത്തിന്‍ കണിക തെല്ലുമില്ലെങ്കിലും
വണ്ടുകള്‍ ചുറ്റുന്നു പ്രത്യാശയെന്നപോല്‍;വിരിഞ്ഞിടും പൂവുകള്‍ എന്നെങ്കിലും ഒരുനാളില്‍
വിളക്കുകള്‍ കെടുത്തുന്ന രാത്രി തന്‍ മൂകതയില്‍;വിളക്കൊന്നുമില്ലാതെ നീങ്ങുന്നു കോലങ്ങള്
‍ഇടരുന്ന ശബ്ദത്താല്‍ മൊഴിയുന്ന പദങ്ങള്‍പകുതിയും മനസ്സിന്റെ അടിത്തട്ടില്‍ മാത്രമായി

പിടയുന്ന വേദന അറിയില്ല ചൊല്ലുവാന്‍;പിടയുന്നു എന്‍ മനം അറിയാതെ ഓര്‍ക്കുംബോള്‍
മങ്ങാത്ത ചിത്രങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും;മങ്ങി തുടങ്ങുന്നൊരാ ജീവിത സത്യം
പുതിയ ദുഖങ്ങള്‍ തേടി ഞാന്‍ അലയവേ;നഷ്ഠങ്ങള്‍ മാത്രം പ്രതീക്ഷിക്കുനൊരെന്‍ മനം

ഞാന്‍ പോലും അറിയാതെ ഞാന്‍ തന്നെ പുലംബുന്നു;
ഞാന്‍ എന്ന സത്യം മാഞ്ഞു പൊയി എവിടെയോ..

Monday, February 4, 2008

ഏകനായ്‌ നില്‍പ്പു ഞാന്‍ ...കവിത 3

നിശബ്ദമീ രാത്രിയില്‍ പൊഴിയുന്ന മഴയിലും
തേങ്ങലിന്‍ സ്വരമുണ്ട്‌ കാതോര്‍ത്ത്‌ കേള്‍പ്പു ഞാന്‍
തഴുകുമീ ലോലമാം കാറ്റിന്റെ കുളിര്‍മയിലും
നോവിന്റെ ചിലംബൊലി തിരിച്ചറിയുന്നു ഞാന്‍

വാടാത്ത പൂവിലും വിരിയാത്ത മൊട്ടിലും
നിലയ്ക്കാത്ത രോദനം പ്രതിധ്വനിക്കുന്നിപ്പൊഴും
ചിത ഒരുക്കുമീ ശ്മശാന മൂകതയിലും
ആശ നശിക്കാതൊരെന്‍ മനം അലയുന്നു

തേടിയ നാളതൊന്നിലും കാണാത്തൊരാമുഖം
പാടിയ പാട്ടൊന്നിലും ലയിക്കാത്തൊരാ സുഖം
വഴുതി വീഴുമീ ജീവനു വേണ്ടി ഇനി ഞാന്
‍എത്ര നാളിനിയും കാക്കണമെന്നറിയില്ലല്ലോ

പാതി അടഞ്ഞൊരെന്‍ മിഴികലില്‍ നിന്നും
അശ്രു തന്‍ കണിക ഇറ്റുവീഴില്ലിനി ഒരിക്കലും
ഇളകി മറിയുന്നൊരാ കടലിന്റെ രോഷവും
ശാന്തമാക്കുവാന്‍ കഴിയുമെന്‍ കരളിന്റെ തുടിപ്പിനു

ചുവന്ന സൂര്യന്റെ അവസാന കിരണങ്ങള്‍
ഭൂമിയെ തഴുകി യാത്ര പറയും പോല്‍
നയനങ്ങളില്‍ നിന്നകന്നു മറയും വരെ
ഈ വീഥിക്കരികില്‍ ഏകനായ്‌ നില്‍പ്പു ഞാന്‍ ...

മറ്റൊരു ഉദയത്തിനായി...കവിത 2

നിറങ്ങള്‍ വറ്റാത്തൊരെന്‍ ഛായക്കൂട്ടില്‍
നിറഞ്ഞു തുളുംബുന്നൊരു ബിന്ദുവായ്‌ നീ
കാലം മറയ്ക്കാത്ത മുറിവുകള്‍ പേറി ഞാന്
‍കാണാമറയത്തൊരു ചെപ്പില്‍ ഒളിച്ചിരിപ്പൂ

കണ്ണീരതു ബാക്കിയില്ലിനിയും വീഴ്ത്തുവാന്‍
ശബ്ദമതിനിയും ഇടറുമത്‌ ഗദ്ഗദമായി
വിറയാര്‍ന്ന കൈകളാല്‍ വദനമതു മൂടുബൊള്
‍അന്ധകാരം ജീവനില്‍ പടരുന്നത്‌ പോല്‍

ഇരുളും വെളിച്ചവും പരസ്പരം പടവെട്ടും
കരളിന്റെ നീറ്റലില്‍ കത്തിയെരിഞ്ഞു ഞാന്
‍ആരൊ തന്നൊരാ മുറിവിന്റെ വേദന
ശാപം കണക്കെയെന്‍ നിഴലിനെ അലട്ടുന്നു

പാടി മറന്നൊരാ വരികളുടെ ഈണവും
കേട്ടു മറന്നൊരാ കഥയുടെ നൊംബരവും
പാതി വഴിയില്‍ ഉപേക്ഷിച്ചൊരെന്‍ ജീവന്റെ
രോദനമിപ്പൊഴുമെന്‍ കാതില്‍ മുഴങ്ങുന്നു

കേള്‍ക്കുകയില്ല ഞാനിനിയും കരളിന്റെ ദുഖം
കാണുകയില്ല ഞാനിനിയും അത്മാവിന്‍ രോദനം
മറ്റൊരു ഉദയത്തിനായ്‌ കാത്തിരിപ്പൂ ഇന്നു ഞാന്‍
കണ്ട സ്വപ്നങ്ങളെല്ലാം നേരാവുമെന്നെങ്കിലും

സത്യമോ മിഥ്യയോ...കവിത 1

നോവുകള്‍ മെനയുന്ന ഗതകാല സ്മരണയില്‍
രാപ്പകലില്ലാതെ തീച്ചൂളയില്‍ നീറുന്നു എന്‍ മനം
പഴിക്കുന്നു പഴി ചാരുന്നു വിധിയെ വിനശത്തെ
പറിച്ചെറിയുന്നു മൂഢമാം സങ്കല്‍പ സാമ്രാജ്യത്തെ

കനല്‍ കട്ട പേറി ഞാന്‍ എത്ര നാള്‍ ഇനിയും
വസന്ദമതു വന്നെത്തുമെന്നു കാത്തിരിപ്പൂ
താരങ്ങള്‍ മിന്നുന്ന ഗഗനമതു കാണുബൊള്
‍കൈ കൊട്ടി എന്റെ നേര്‍ പരിഹാസം എന്ന പോല്‍

ഇനിയെത്ര രാവെത്ര പകലെത്ര കാണ്‍കിലും
ഇനിയെത്ര ചിരിയെത്ര കണീരതുതിര്‍ക്കിലും
ഓര്‍മതന്‍ സ്പന്ദന നാഢികളിലിപ്പൊഴും
കരുത്തു ഞാന്‍ ആര്‍ജിപ്പൂ മറവിയെ എതിരേല്‍ക്കുവാന്

‍സ്വന്തം നിഴലാട്ടം കണ്ടു ഞാന്‍ കയര്‍പ്പൂ എന്നൊട്‌
ചതിച്ചതു നീ എന്നയോ അതൊ ഞാന്‍ നിന്നെയോ
ഉത്തരമില്ലാ ചോദ്യത്തിന്റെ നൊംബരത്തിലും ഓര്‍പ്പു ഞാന്‍ ചതിച്ചതാരായലും തകര്‍ന്നതെന്‍ ജീവനല്ലയോ

ഇതു വരെ കാണാത്ത ജീവിത സത്യത്തെ തേടി
ഇനിയെത്ര ദൂരം നടക്കേണ്ടി വന്നാലും
എന്റെയും ജീവിതം പ്രകാശഭരിതമാകുമോ?
സത്യമോ മിഥ്യയോ എന്തെന്നറിയില്ലല്ലോ....